ബെംഗളുരു | ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. വിത്സന്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍ നിന്ന് ഇ ഡിയുടെ സോണല്‍ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുക.

ഇന്നലെ 12 മണിക്കൂറിലേറെ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളെ കുറിച്ചും ഇതിന്റെ സ്രോതസുമാണ് ഇ ഡി അന്വേഷിക്കുന്നത്. അതേസമയം ബിനീഷിന്റെ സഹോദരന്‍ ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കണമെന്നാണ് ആവശ്യം. ഇന്നലെ ബിനീഷിനെ കാണാന്‍ ബിനോയിയും അഭിഭാഷകരും ഇ ഡി ഓഫീസിലെത്തിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ബിനീഷ് കോടിയേരിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്