ഹരിയാനയിലെ ഫരീദാബാദില്‍ 21 വയസുകാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റസമ്മതം നടത്തി അക്രമി. അന്വേഷണ സംഘം അക്രമി ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. ഫരീദാബാദ് വല്ലഭ്ഗഡ് അഗര്‍വാള്‍ കോളേജ് വിദ്യാര്‍ത്ഥിനി നികിത തോമറാണ് കഴിഞ്ഞ ദിവസം വെടിയേറ്റു കൊല്ലപ്പെട്ടത്. പെണ്‍കുട്ടി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനാലാണ് താന്‍ നികിതയെ കൊലപ്പെടുത്തിയതെന്ന് തൗസീഫ് പോലീസിനോട് പറഞ്ഞു.

സംഭവശേഷം, തൗസീഫിനെയും സുഹൃത്ത് രഹാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്നതിന്റെ തലേന്ന് രാത്രി നികിതയും തൗസീഫും ഫോണില്‍ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. സ്കൂളില്‍ നികിതയുടെ സഹപാഠിയായിരുന്നു തൗസീഫ്. നേരത്തെ, തൗസീഫ് മതം മാറാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നതായി ആരോപിച്ച്‌ നികിതയുടെ ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.

ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ നികിത ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കോളേജില്‍ നിന്നിറങ്ങിയപ്പോഴാണ് തൗസീഫ് നികിതയെ കൊലപ്പെടുത്തിയത്. നികിതയെ ഇയാള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പെണ്‍കുട്ടി ശക്തമായി എതിര്‍ത്തതോടെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.