വാളയാറിൽ നീതി തേടി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. സർക്കാർ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്ത എം. ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെൺകുട്ടികളുടെ കുടുംബം പ്രധാനമായും ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അട്ടപ്പളത്തെ സമരപന്തൽ സന്ദർശിക്കും.

പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് മുന്നിൽ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടെ എത്തിയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുൻപിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പെൺകുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.