കൊച്ചി: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ പരാതിക്കാരനായ യൂ ട്യൂബര്‍ വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് പി. നായര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും. സര്‍ക്കാര്‍ ഐടി ആക്ടില്‍ ഭേദഗതി വരുത്തിയത് പ്രതികളെ സഹായിക്കാനാണെന്നും താന്‍ സ്വമേധയാ ലാപ് ടോപ് നല്‍കിയെന്ന വാദം ശരിയല്ലെന്നും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ബലം പ്രയോഗിച്ച്‌ എടുത്തു കൊണ്ടു പോയതാണെന്നും വിജയ് പി. നായര്‍ ഹര്‍ജിയില്‍ പറയുന്നു. പ്രതികള്‍ തന്റെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നു. മനപൂര്‍വം നിയമം കയ്യിലെടുക്കുന്ന നടപടിയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി നായരുടെ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം വിജയ് പി നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ യു ട്യൂബില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് വിജയ് പി നായര്‍ താമനിക്കുന്ന ലോഡ്ജിലെത്തി അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുന്നതിന്റെയും അദ്ദേഹത്തിന്റെ ദേഹത്തേക്ക് കരി ഓയില്‍ ഒഴിക്കുന്നതും ഇവര്‍ തന്നെ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.