പത്തനംതിട്ട: ശബരിമല  മണ്ഡല സീസണില്‍ പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെയെങ്കിലും അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറിതല സമിതി. പകരം 1000 പേര്‍ക്കാണ് പ്രതിദിന ദര്‍ശനത്തിന് അനുമതി. ആഴ്ചയുടെ അവസാനം രണ്ടായിരം പേരെ അനുവദിക്കാനും വിശേഷ ദിവസങ്ങളില്‍ 5000 പേരെ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്  തീരുമാനം. യോഗത്തില്‍ തീരത്ഥാടന സീസണിലെ ഒരുക്കങ്ങള്‍ക്കായി 60 കോടിയോളം രൂപയാണ് ചെലവാക്കിയിരിക്കുന്നതെന്നും തീരത്ഥാടകര്‍ എത്താതിരുന്നാല്‍ വലിയ സാമ്ബത്തിക പ്രതിസന്ധിയുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. മാത്രമല്ല 15 മണിക്കൂറോളം നട തുറന്നിരിക്കുന്നതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

എന്തായാലും ദേവസ്വം ബോര്‍ഡിന്റെ ആവശ്യം യോഗം പൂര്‍ണ്ണമായും തള്ളികളഞ്ഞിട്ടില്ല. സീസണ്‍ ആരംഭിച്ചശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഭക്തരെ കൂടുതല്‍ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യം പരിഗണിക്കാം എന്നാണ് ദേവസ്വത്തെ അറിയിച്ചിരിക്കുന്നത്.

തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമാണ്. കൂടാതെ പമ്പയില്‍ ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യമുണ്ടാകും. യോഗത്തില്‍ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ്, ആരോഗ്യ സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.