തൃശൂര്‍: കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തില്‍ തൃശൂര്‍ കോര്‍പറേഷനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ശക്തന്‍, ജയ്ഹിന്ദ് മാര്‍ക്കറ്റുകളില്‍ അടക്കം നഗരത്തിലെ എല്ലാ വ്യാപാര കേന്ദ്രങ്ങളിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച്‌ സ്വീകരിക്കാവുന്ന കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, മേയര്‍ അജിത ജയരാജന്‍, ഡി എം ഒ കെ ജെ റീന, ജില്ലാ പൊലീസ് മേധാവി ആര്‍ ആദിത്യ എന്നിവരില്‍ നിന്നും മന്ത്രി ആരാഞ്ഞു.

ബ്രേക്ക് ദി ചെയിന്‍ ക്യാംപെയ്ന്‍ നഗരത്തിലെ എല്ലായിടത്തും നടപ്പാക്കും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ എന്നിവ ധരിക്കണം. കടയിലേക്ക് വരുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കി കൈകള്‍ ശുചീകരിച്ചതായി കടയുടമ ഉറപ്പുവരുത്തണം. ശക്തന്‍, ജയ്ഹിന്ദ് മാര്‍ക്കറ്റുകളില്‍ എത്തുന്നവര്‍ക്ക് തെര്‍മോ സ്‌കാനര്‍ ഉപയോഗിച്ച്‌ പനി പരിശോധനയും നടത്തണം. കടകളിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.

കടകള്‍ രാത്രി 7 വരെ മാത്രം പ്രവര്‍ത്തിപ്പിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഹോം ഡെലിവറി ഭക്ഷണ വിതരണം നടത്താന്‍ അനുമതി നല്‍കി. അമിത വില ഈടാക്കുന്ന കടകള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കും. നഗരത്തില്‍ അനാവശ്യ വാഹന പാര്‍ക്കിങ് നിരോധിക്കും. നഗരത്തിലേക്ക് പഴം, പച്ചക്കറി എത്തിക്കുന്ന വാഹനങ്ങളിലെ ആളുകളെ പ്രത്യേകം പരിശോധിക്കാനും ധാരണയായി.

കോവിഡ് വ്യാപനം മുന്‍നിര്‍ത്തി എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാണെന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. ദിവസങ്ങളോളം അടഞ്ഞു കിടക്കുന്ന നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളും അടച്ചിടാതെ ഭാഗിക കണ്ടെയ്ന്‍മെന്റുകള്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ജാഗ്രത വേണ്ട സമയമായതിനാല്‍ വരും ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച്‌ നിയന്ത്രണങ്ങളില്‍ അയവു വരുത്താന്‍ ശ്രമിക്കാമെന്ന് മന്ത്രി എ സി മൊയ്തീന്‍ വ്യാപാര സംഘടനാ പ്രതിനിധികളെ അറിയിച്ചു.

കോര്‍പറേഷന്‍ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ 28 ന് കോവിഡ് ബോധവത്ക്കരണം സംഘടിപ്പിക്കും. മേയര്‍, ഡി എം ഒ, ജില്ലാ പോലീസ് മേധാവി, ആര്‍ ടി ഒ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.