തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്കാന്‍ തടസമില്ലെന്ന നിയമോപദേശം കിട്ടിയതോടെ സര്‍ക്കാര്‍ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകുമെന്നാണ് സി.പി.എം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സി.പി.ഐയുമാണ് സര്‍ക്കാര്‍ അനുവാദമില്ലാതെ അന്വേഷണത്തിനെത്തിയാല്‍ സി.ബി.ഐയെ വിലക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.

വിലക്കിന് നിയമ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ ഇനി ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്. 2017ലാണ് കേസുകള്‍ സ്വമേധായ ഏറ്റെടുക്കാനുളള പൊതു സമ്മതപത്രം സി.ബി.ഐക്ക് സര്‍ക്കാര്‍ അവസാനമായി നല്‍കിയത്. വിലക്ക് വന്നാല്‍ പുതുതായി വരുന്ന കേസുകള്‍ക്ക് സി.ബി.ഐ പ്രത്യേക അനുവാദം വാങ്ങേണ്ടി വരും. സര്‍ക്കാര്‍ എതിര്‍ത്താല്‍ അന്വേഷണത്തിനായി സി.ബി.ഐക്ക് കോടതിയെ സമീപിക്കേണ്ടി വരും.

സംസ്ഥാനം സി.ബി.ഐക്ക് നല്‍കിയിട്ടുളള പൊതു സമ്മതപത്രം റദ്ദാക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം വേണ്ടെന്നും ,മന്ത്രിസഭ തീരുമാനിച്ചാല്‍ മതിയെന്നുമാണ് എ.ജിയും ഡയറക്‌ടര്‍ ജനറല്‍ പ്രോസിക്യൂഷനും നല്‍കിയിരിക്കുന്ന നിയമോപദേശം. എന്നാല്‍ കോടതിയുടെ ഇടപെടലില്‍ സി.ബി.ഐ എത്തിയാല്‍ വിലക്ക് ഏര്‍പ്പെടുത്തിയാലും തടയാനാകില്ല.

സി.ബി.ഐയെ വിലക്കണമെന്ന നിലപാടിലേക്ക് നയിച്ച ലൈഫ് മിഷന്‍ അന്വേഷണം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയില്‍ വിലക്കിലേക്ക് സംസ്ഥാനം കടന്നാല്‍ നിയമ യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നും സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഫലമില്ലാതാകും.