സംസ്ഥാനത്തെ സവാള വില വര്‍ധന നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ ഏജന്‍സികള്‍ നാഫെഡില്‍ നിന്നും 1800 ടണ്‍ വലിയ ഉള്ളി വാങ്ങാന്‍ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സപ്ലൈകോ 1000 ടണ്‍, കണ്‍സ്യൂമര്‍ ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍, എന്ന പ്രകാരമാണ് നാഫെഡില്‍ നിന്നും സവാള വാങ്ങുക. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ ഇത് വിതരണം തുടങ്ങും. നവംബര്‍ മൂന്നാം തിയതിയോടെ ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതി വഴി സംഭരണ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക് കൂടി അനുമതി നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.