ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞ്യോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനാണെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് മുന്‍ ബ്രസീല്‍ പ്ലേമേക്കര്‍ പറഞ്ഞു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

‘ഹായ് ഫ്രണ്ട്‌സ്, കുടുംബം, ആരാധകര്‍, ഞാന്‍ ഒരു കോവിഡ് -19 ടെസ്റ്റ് നടത്തി, ഫലം പോസിറ്റീവ് ആയിരുന്നു, ഞാന്‍ നന്നായി ഇരിക്കുന്നു, എനിക്ക് ഇപ്പോള്‍ രോഗലക്ഷണമില്ല,’ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ റൊണാള്‍ഡിഞ്ഞ്യോ ഇപ്പോള്‍ ബെലോ ഹൊറിസോണ്ടെ ഹോട്ടലില്‍ ഐസൊലേഷനില്‍ തുടരുകയാണ്. ഫുട്‌ബോള്‍ കരിയറില്‍ ചാമ്പ്യന്‍സ് ലീഗും ലോകകപ്പും നേടിയ 40 കാരന്‍ ബാഴ്‌സലോണ എസി മിലാന്‍ തുടങ്ങി പ്രമുഖ ക്ലബ്ബുകള്‍ക്കായി ബൂട്ട് കെട്ടിയ താരമാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്‌ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതിനെ തുടര്‍ന്ന് പരാഗ്വേയില്‍ അഞ്ച് മാസത്തിലേറെ തടവില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ ആണ് താരം ബ്രസീലിലേക്ക് മടങ്ങിയത്. മുന്‍ ബാലണ്‍ ഡി ഓര്‍ വിജയ് കൂടിയ താരവും സഹോദരനും അസുന്‍സിയോണിലെ ഒരു ഹോട്ടലില്‍ ഒരു മാസവും മറ്റൊരു നാല് മാസം വീട്ടുതടങ്കലിലുമായിരുന്നു.