അബുദാബി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് വിജയ വഴിയില്‍ തിരിച്ചെത്തി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 146 റണ്‍സിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും എട്ടു പന്തും ശേഷിക്കെയാണ് ചെന്നൈ മറികടന്നത്. പുറത്താകാതെ 65 റണ്‍സെടുത്ത രുതുരാജ് ഗെയ്ക്ക് വാദാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഫാഫ് ഡുപ്ലെസിസ് 25 റണ്‍സും അമ്പാട്ടി റായിഡു 39 റണ്‍സും നേടി. 19 റണ്‍സെടുത്ത മഹേന്ദ്ര സിങ് ധോണി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലിയുടെ അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറിന് 145 റണ്‍സെടുക്കുകയായിരുന്നു. 43 പന്ത് നേരിട്ടാണ് കോഹ്ലി 50 റണ്‍സെടുത്തത്. എബിഡിവില്ലിയേഴസ് 39 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 22 റണ്‍സും നേടി. ചെന്നൈയ്ക്കുവേണ്ടി സാം കുറാന്‍ മൂന്നു വിക്കറ്റെടുത്തു. ദീപക് ചഹാര്‍ രണ്ടു വിക്കറ്റും നേടി. ഈ മത്സരം ജയിച്ചെങ്കിലും 12 കളികളില്‍ എട്ടു പോയിന്‍റ് മാത്രമാണ് ചെന്നൈയ്ക്കുള്ളത്. നിലവില്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് അവര്‍. പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് ചെന്നൈയ്ക്ക് ആശ്വാസജയം ലഭിച്ചിരിക്കുന്നത്.

അതേസമയം ചെന്നൈയ്ക്കെതിരെ തോറ്റെങ്കിലും 11 കളികളില്‍ 14 പോയിന്‍റുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്.