സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ രഹസ്യമൊഴി കസ്റ്റംസിന് നല്‍കാനാകില്ലെന്ന് എന്‍ഐഎ. മൊഴിപ്പകര്‍പ്പ് നല്‍കിയാല്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. എന്‍ഐഎയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി. അതേസമയം, പ്രശ്‌നപരിഹാരത്തിനായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഇടപെട്ടിട്ടുണ്ട്.

ആലുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ സന്ദീപ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നീക്കം എന്‍ഐഎ ശക്തമായി എതിര്‍ത്തു. സന്ദീപിന്റെ രഹസ്യമൊഴി കസ്റ്റംസിന് നല്‍കാനാകില്ല. മൊഴിപ്പകര്‍പ്പ് നല്‍കിയാല്‍ ചോരാന്‍ സാധ്യതയുണ്ട്. നേരത്തെ കസ്റ്റംസില്‍ നിന്നും മൊഴി ചോര്‍ന്ന് മാധ്യമങ്ങളില്‍ വന്ന സാഹചര്യം ഉണ്ടായെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. എന്‍ഐഎയുടെ എതിര്‍പ്പ് പരിഗണിച്ച്‌ കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി.

അതേസമയം, കേസന്വേഷിക്കുന്ന രണ്ട് കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ വിഷയത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഇടപെട്ടിട്ടുണ്ട്. കേസന്വേഷണത്തിനുതകുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ എഎസ്ജി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പകര്‍പ്പാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടെന്ന നിര്‍ദേശവും കസ്റ്റംസിന് നല്‍കിക്കഴിഞ്ഞു.