വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം ഇന്ന് മുതല്‍ വീട്ടുമുറ്റത്ത് നടക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വ‍ര്‍ഷം പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 25 മുതല്‍ ഒരാഴ്ചയാണ് സമരം.

കോടതി മേല്‍നോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം. 2019 ഒക്ടോബര്‍ 25. അന്നാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച്‌ വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.

ഇതിനും ഒരാഴ്ച മുമ്പ്‌ ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷന്റെ പരാജയമെന്നാരോപിച്ച്‌ നീതി തേടി ഒരുവര്‍ഷത്തിനകം വാളയര്‍ നിരവധി സമരങ്ങള്‍ക്ക് കേന്ദ്രമായി.

ഇതിനിടെ, പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. ഏതന്വേഷണത്തിനും കൂടെയെന്ന് സര്‍ക്കാര്‍ ഉറപ്പും നല്‍കി.

പോക്സോ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ അടുത്തയാഴ്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് നീതി വൈകുന്നുവെന്ന് ആരോപിച്ച്‌ മാതാപിതാക്കളുടെ സമരം. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍, പ്രോസിക്യൂഷന് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ, അന്വേഷണ മേധാവിയായ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയായാണ് മാതാപിതാക്കള്‍ കാണുന്നത്. നടപടിക്രമങ്ങളുടെ സാങ്കേതികമായ കാലതാമസമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.