ലക്‌നൗ: കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഹത്രാസ് കൂട്ടബലാത്സംഗ കേസ അന്വേഷിക്കുന്ന സംഘത്തിലെ ഡിഐജിയുടെ ഭാര്യ ജീവനൊടുക്കിയ നിലയില്‍ ഉന്നാവ് പൊലീസ് ട്രെയിനിംഗ് സെന്റര്‍ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ ദേവി (36) ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹത്രാസിലെ പെണ്‍കുട്ടിയെ കഴിഞ്ഞ മാസമാണ് ഒരു സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ മൂന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആണ് ഡിഐജി ചന്ദ്രപ്രകാശ്. 2005 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ലക്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വസതിയിലാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതേസമയം, ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മരണവിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് കിഴക്കന്‍ മേഖല ഡിസിപി ചാരു നിഗം അറിയിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.