ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഡല്‍ഹിയില്‍ ഇതുവരെ 348,000 പേര്‍ കോവിഡ് ബാധിതരാകുകയും 6.189 പേര്‍ മരണമടയുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം കോവിഡ് വാക്‌സിനെ ബി.ജെ.പി രാഷട്രീയ പ്രചാരണത്തിന് ആയുധമാക്കുന്നതിനെതിരെ നേരത്തെ കെജ്‌രിവാള്‍ രംഗത്ത് വന്നിരുന്നു. കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും അവകാശമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കണം. വാക്‌സിന്‍ എല്ലാവരുടെയും അവകാശമാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ പുതിയ ഫൈ്‌ളഓവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ബീഹാര്‍ തിരഞ്ഞെടുപ്പിന് ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയില്‍ കോവിഡ് വാക്‌സിന്‍ ഉള്‍പ്പെടുത്തിയിരുന്നു. ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ എല്ലാര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. കോവിഡ് വാക്‌സിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്‍െ്‌റ വിമര്‍ശനം. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കില്ലേ എന്ന് നേരത്തെ എ.എ.പി ചോദിച്ചിരുന്നു