തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ശനിയാഴ്ച 539 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആര്‍.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 18 പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 58 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 63 പേരില്‍ നിന്നു പിഴ ഈടാക്കി. 400 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.

ഇതുവരെ 8,325 പേര്‍ക്കെതിരേ നടപടി

ഒക്ടോബര്‍ നാലു മുതലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച്‌ 8,325 പേര്‍ക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ ചന്തകളും ആഴ്ച ചന്തകളും തുറന്നതിന് മൂന്നു കേസും കൂട്ടംകൂടിയതിന് 398 കേസുകളും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 11 കണ്ടെയ്ന്‍മെന്റ് സോണില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതല്ലാത്ത കടകള്‍ തുറന്നിന് 62 ഉം കേസുകള്‍ ചാര്‍ജ് ചെയ്തു.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 2,400 പേര്‍ക്കെതിരേ നടപടിയെടുത്തു. നിയമം ലംഘിച്ച്‌ കടകള്‍ തുറന്നതിന് 470ഉം കണ്ടെയ്ന്‍മെന്റ് സോണില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതിന് അഞ്ചും കടകളില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 722ഉം സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്തതിന് 2,989 ഉം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നതിന് 1,046ഉം കേസുകളില്‍ നടപടിയെടുത്തു. പൊതുസ്ഥലങ്ങളില്‍ തുപ്പിയതിന് 62ഉം ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 19ഉം പേര്‍ക്കെതിരേയും സി.ആര്‍.പി.സി. 144 പ്രകാരമുള്ള നിയമലംഘനത്തിന് 138 പേര്‍ക്കെതിരേയും നടപടിയെടുത്തതായി കളക്ടര്‍ അറിയിച്ചു.

വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.