ഗുരുവായൂര്‍ : രമാദേവിയുടെ പഞ്ചരത്നങ്ങളില്‍ മൂന്നു പേര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരായി. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത്. 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂര്‍ത്തം. നാലുപേരുടേയും ഏക സഹോദരന്‍ ഉത്രജന്റെ നേതൃത്വത്തിലാണ് ചടങ്ങുകളെല്ലാം നടത്തിയത്.

1995 നവംബറിലാണ് പഞ്ചരത്നങ്ങളുടെ അപൂര്‍വ പിറവി. ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളില്‍ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജന്‍, ഉത്തമ എന്നിങ്ങനെയാണ് മക്കള്‍ക്ക് പേരിട്ടതും. ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് വരന്‍. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി.

നാല് പെണ്‍മക്കളുടേയും വിവാഹം ഒരുമിച്ച്‌ നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്‌നീഷ്യനാണ്. ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം ഉത്തമയുടെ വിവാഹം മാത്രം നീട്ടിവെയ്ക്കുകയായിരുന്നു. വിവാഹം നേരത്തെ നടത്താന്‍ നിശ്ചയിച്ചെങ്കിലും കൊറോണയെ മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നീ്ട്ടിവെയ്ക്കുകയായിരുന്നു.