തിരുവനന്തപുരം: കുറ്റവാളികളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമം വേണമെന്നും ഇതിനായി ഗുണ്ടാ നിയമം ഭേദഗതി ചെയ്യണമെന്നും പോലീസ്, ജയില്‍ പരിഷ്‌കരണ സമിതി. ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കര്‍ണാടക, മഹാരാഷ്ട്ര മാതൃകയില്‍ നിയമ നിര്‍മാണം വേണം. കുറ്റവാളികള്‍ക്കെതിരേ സാമൂഹ്യവിരുദ്ധനിയമം(കാപ്പ) ചുമത്തുന്നതിനുള്ള അധികാരം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ. കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ മഹാരാഷ്ട്രയിലുള്ളതുപോലെ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യനിയന്ത്രണനിയമം നിര്‍മിക്കണം. കളക്ടര്‍മാരുടെ ജോലിഭാരം കൂടിയ സാഹചര്യത്തില്‍ കാപ്പ ചുമത്തുന്നതിനുള്ള അധികാരം ഡിഐജി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്രമസമാധാനവും അന്വേഷണവും രണ്ടായി തിരിക്കണം. പോലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കഴിവില്ലാത്തവരെയും പിരിച്ചുവിടണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അന്വേഷണം പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകളുണ്ട്. കെട്ടികിടക്കുന്ന ഇത്രയും കേസുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനം വേണം. എഫ്‌ഐആര്‍ പൂര്‍ണമായും ഇലക്‌ട്രോണിക് സംവിധാനത്തിലാക്കണം. കേസ് ഡയറികള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യണം. ഇതിനായുള്ള നിയമം നിലവില്‍ വന്ന് പത്ത് വര്‍ഷമായിട്ടും ചട്ടം രൂപീകരിച്ചിട്ടില്ല. അത് എത്രയും വേഗം നടപ്പിലാക്കണം. സംസ്ഥാനത്ത് പ്രതിവര്‍ഷം എട്ടര ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവ തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഇല്ലെന്നും സമതി വിമര്‍ശിച്ചിട്ടുണ്ട്.

വിരലടയാള പരിശോധനാ ബ്യൂറോ ആധുനിക വല്കരിക്കണം, മൊബൈല്‍ ഫൊറന്‍സിക് ലാബുകള്‍ എല്ലാ ജില്ലകളിലും വേണം, സാമ്ബത്തികതട്ടിപ്പുകള്‍ തടയുന്നതിന് സാമ്പത്തിക നിരീക്ഷണവിഭാഗം രൂപീകരിക്കണം. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവ നിയമാനുസൃതമാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കണം.

തടവുകാരെ വിട്ടയക്കുന്നത് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സമിതി രൂപീകരിക്കണം. ഹൈക്കോടതി ജഡ്ജി ചെയര്‍മാനാകണമെന്നും ശുപാര്‍ശയിലുണ്ട്. കോടതിവളപ്പുകളില്‍ ജയില്‍സെല്‍ ആരംഭിക്കണം. തടവുകാരെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിക്കണം. ജയിലുകളില്‍ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. പുരുഷ നഴ്‌സുമാരുടെ കുറവ് ഉള്‍പ്പടെയുളളവ പരിഹരിക്കണം. ജയിലുകളില്‍ കൃഷി, ഭക്ഷണനിര്‍മാണം എന്നിവയിലെ ഉത്പാദനം വര്‍ധിപ്പിക്കണം. തടവുകാര്‍ക്ക് ഇന്‍സെന്റീവ് നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. മുന്‍ ജയില്‍മേധാവി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവരും സമിതി അംഗങ്ങളായിരുന്നു.