ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള വാക്സിന്‍ തയ്യാറായാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടന പത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യമെമ്പാടും സൗജന്യ വാക്സിന്‍ ലഭിക്കണം, രാജ്യത്തിന് മുഴുവന്‍ അവകാശമുണ്ട്” ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനേയും സീലാംപൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫ്ലൈഓവര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ കെജ്‌രിവാള്‍ പറഞ്ഞു.

ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ കൊറോണ വൈറസ് വാക്സിനുകള്‍ ലഭിക്കുമെന്നാണ് ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ ആദ്യത്തെ വാഗ്ദാനം എന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യാഴാഴ്ച പറഞ്ഞു.

ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്നും നേരത്തെ കെജ്‌രിവാള്‍ ചോദിച്ചിരുന്നു.