അനിൽ മറ്റത്തികുന്നേൽ 
ചിക്കാഗോ: ഇന്ത്യാനയിലെ  ഏറ്റവും വലിയ ഹെൽത്ത് സിസ്റ്റത്തിൽ ഒന്നായ ഫ്രാൻസിസ്‌ക്കൻ അലയൻസിന്റെ നേതൃത്വത്തിൽ മലയാളിയായ ഡോ ആഗ്നസ് തേരാടി. 12 ആശുപത്രികളും നിരവധി ക്ലിനിക്കുകളും അനുബന്ധ സ്ഥാപനങ്ങളുമായി ഇന്ത്യാന- ഇല്ലിനോയി സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഹെൽത്ത് സിസ്റ്റത്തിന്റെ സീനിയർ വൈസ് പ്രസിഡണ്ടും സിസ്റ്റം ചീഫ് നേഴ്സിങ്ങ് ഓഫിസറുമായാണ് ഡോ ആഗ്‌നസ് തേരാടി നിയമിതയായിരിക്കുന്നത്. 1600 ഓളം നേഴ്‌സുമാരുടെ പ്രവർത്തനങ്ങ്ൾ ഏകോപിച്ചുകൊണ്ടു, ഫ്രാൻസിസ്‌ക്കൻ ഹെൽത്ത് സെൻട്രൽ ഇന്ത്യാനയുടെ ചീഫ് നേഴ്സിങ്ങ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്ന ഡോ ആഗ്‌നസ്, 5000 ഓളം നേഴ്സുമാരടക്കം 18000 ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പുതിയ പദവിയിലേക്ക് എത്തുന്നതോടെ,  ഈ പദവിയിലേക്കെത്തുന്ന പ്രഥമ ഇന്ത്യൻ വംശജയാവുകയാണ്.

അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (National Association for Indian Nurses in America) യുടെ പ്രസിഡണ്ട് കൂടിയാണ് ഡോ ആഗ്നസ് തേരാടി. ഫ്രാൻസിസ്‌ക്കൻ ഹെൽത്ത് സിസ്റ്റത്തിലേക്ക് എത്തുന്നതിന് മുൻപായി, അമേരിക്കയിലെ മൂന്നാമത്തെ വലിയ പബ്ലിക്ക് ഹെൽത്ത് സിസ്റ്റം ആയ, ചിക്കാഗോ പ്രദേശത്ത് പ്രവർത്തിക്കുന്ന  കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിന്റെ ചീഫ് നേഴ്സിങ്ങ് ഓഫിസറായും, കെന്റക്കിയിലെ വി എ മെഡിക്കൽ സെന്ററിലും ചിക്കാഗോ ജെസ്സീ ബ്രൗൺ വി എ ഹോസ്പിറ്റലിലും  അസോസിയേറ്റ് ചീഫ് നേഴ്സിങ്ങ് ഓഫിസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കൻ ആരോഗ്യരംഗത്ത് ഇന്ത്യൻ സമൂഹത്തിന് അഭിമാനിക്കാവുന്ന പദവിയിലേക്ക് എത്തിയിരിക്കുന്ന ഡോ ആഗ്നസ് കേരളത്തിൽ കൊല്ലം സ്വദേശിയാണ്. മുംബൈയിലെ SNDT വിമൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നേഴ്സിങ്ങ് ബിരുദം കരസ്ഥമാക്കിയതിന് ശേഷം, അമേരിക്കയിൽ, നോർത്തേൺ ഇല്ലിനോയി യൂണിവേഴ്‌സിറ്റി, ബെനഡിക്ക്ടൈൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ചിക്കാഗോയിലെയും ന്യൂയോർക്കിലെയും വിവിധ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള  ഡോ ആഗ്നസ്, അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത് കെയർ എക്സിക്യൂട്ടീവ്സ്ന്റെ ബോർഡ് സെർട്ടിഫിക്കേഷൻ കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം മോനിപ്പള്ളി സ്വദേശി മാത്യു തേരാടിയാണ് ഭർത്താവ്. ഏക മകൾ റോമാ തേരാടി സെന്റ് ലൂയിസിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.