ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ജനങ്ങളുടെ ജീവിതം വെച്ച് പന്താടുകയാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. ബിജെപി സർക്കാർ മുന്നോട്ടുവെക്കുന്ന സൗജന്യ കൊവിഡ് വാക്സിൻ എന്ന വാഗ്ദാനം ജനങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാട് സർക്കാർ സമാന വാഗ്ദാനം നൽകിയതിനു പിന്നാലെയാണ് കമൽ ഹാസൻ വിമർശനവുമായി രംഗത്തെത്തിയത്.

“ജനങ്ങളുടെ പട്ടിണി വെച്ചാണ് നിങ്ങൾ ആദ്യം കളിച്ചുകൊണ്ടിരുന്നത്. അവരുടെ ജീവിതം വെച്ച് കളിക്കാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ നിങ്ങളുടെ രാഷ്ട്രീയ ഭാവി ജനങ്ങൾ തീരുമാനിക്കും.”- കമൽ ഹാസൻ പറഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് നേരത്തെ കൊവിഡ് വാക്സിൻ തയ്യാറായാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് അറിയിച്ചത്.