വിപണിയിൽ വില കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ വില നിയന്ത്രണ ശ്രമങ്ങളുമായി കേന്ദ്രസർക്കാർ. വിപണിയിൽ ഇടപെടാൻ ശ്രമം ആരംഭിച്ച സർക്കാർ ഇതിന്റെ ആദ്യ നടപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. അഞ്ച് പച്ചക്കറി ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തിൽ അടിയന്തിരമായി ഇളവ് വരുത്താൻ കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തോട് സർക്കാർ ആവശ്യപ്പെട്ടു. ഇതുകൂടാതെ കരിഞ്ചന്ത ഒഴിവാക്കാനുള്ള പരിശോധനകൾക്കും കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകി.

രാജ്യത്ത് മിക്ക നഗരങ്ങളിലും റോക്കറ്റ് പോലെയാണ് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ച് ഉയരുന്നത്. പച്ചക്കറികളുടെ കാര്യത്തിലാണ് വിലവർധന ഏറെ പ്രകടമായത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇടപെടൽ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിലവർധന കടുത്ത ജനരോക്ഷം ഉണ്ടാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര ഇടപെടൽ. ആദ്യപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഡിസംബർ 15 വരെയാണ് ഇളവ് പ്രാബല്യത്തിൽ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികൾ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകൾ ആരംഭിച്ചു. കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ സവാള വിപണിയിലെത്തിച്ച് വില വർധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ പത്ത് വർഷമവുമായി താരതമ്യം ചെയ്യുമ്പോൾ 12.13 ശതമാനം വർധനയാണ് സവാളയുടെ വിലയിൽ ഉണ്ടായത്. വിലവർധന മുൻകൂട്ടി കണ്ട് സെപ്റ്റംബറിൽ സവാളയുടെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. പ്രധാനമായും സവാള കൃഷി ചെയ്യുന്ന കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് കൃഷി നാശമുണ്ടായതും വിലവർധനയ്ക്ക് കാരണമായെന്നാണ് അധികൃതരുടെ വാദം.

ഉള്ളിയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങ്, തക്കാളി, വഴുതനങ്ങ, പയറ്, മുളക് തുടങ്ങിയ അഞ്ച് ഇനങ്ങളുടെ കൂടി വില നിയന്ത്രിക്കാനും കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചു. കേന്ദ്ര പൊതുവിതരണ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നടപടികൾ. ആവശ്യമെങ്കിൽ സംഭരണം നടത്തി കാർഷിക ഉത്പ്പന്നങ്ങൾ ട്രയിൻ മാർഗം വിപണിയിൽ വേഗത്തിൽ എത്തിക്കാനും കേന്ദ്രം നിർദേശിച്ചു. ഉത്സവകാലത്തെ വൻ വിലവർധന ഇങ്ങനെ പോയാൽ കനത്ത രാഷ്ട്രീയ തിരിച്ചടികളിേെലയ്ക്ക് കൂടി നയിക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. രാജ്യം ആകെ കരിംച്ചന്തയും പൂഴ്ത്തി വയ്പ്പും തടയാനുള്ള പരിശോധനകൾ നടത്താനും കേന്ദ്ര എജൻസികൾക്ക് സർക്കാർ നിർദേശം നൽകി.