ബംഗളുരു: ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ നവംബറില്‍ തുറക്കുന്നു.തുറക്കുന്നത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍. കര്‍ണാടകസര്‍ക്കാരാണ് ഏഴ് മാസത്തിന് ശേഷം കോളേജുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ ഡിപ്‌ളോമ,ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കാനാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. മുഖ്യമന്ത്രി യെദ്യുരപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഉപ മുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ ക്‌ളാസുകളില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്‌ളാസിന് രജിസ്റ്റര്‍ ചെയ്യാം. നേരിട്ട് എത്താന്‍ താല്‍പര്യപ്പെടുന്ന കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതപത്രവുമായി വന്നാല്‍ അനുമതി നല്‍കും. ഓരോ ക്‌ളാസിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങനെ ക്‌ളാസ് വേണമെന്ന് തീരുമാനിക്കും. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ച ശേഷമാകും ക്‌ളാസുകള്‍ നടത്തുക. ഉപമുഖ്യമന്ത്രി പറഞ്ഞു.

എസ്.സി/എസ്.ടി, സാമൂഹ്യസുരക്ഷ,ഒബിസി ഹോസ്റ്റലുകളില്‍ കുട്ടികള്‍ക്ക് മതിയായ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. കുട്ടികള്‍ക്കായി മതിയായ വാഹന സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അശ്വന്ത് നാരായണ്‍ അറിയിച്ചു.