തിരുവനന്തപുരം: മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ സി. ദിവാകരന്‍ എം.എല്‍.എയ്ക്ക് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എം എല്‍ എ കോവിഡ് ബാധിച്ച വിവരം അറിയിച്ചത്. കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടര്‍ന്ന് താന്‍ ചികിത്സയിലാണെന്നും അതുകൊണ്ടു തന്നെ എംഎല്‍എയുടെ ഔദ്യോഗിക പരിപാടികള്‍ ഇനിയൊരു അറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം എല്‍ എയെ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഔദ്യോഗിക പരിപാടികള്‍ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലത്തിലെ വിഷയങ്ങള്‍ അറിയിക്കാന്‍ താല്‍ക്കാലികമായി തന്റെ സ്റ്റാഫിനെ ബന്ധപ്പെടാനും അദ്ദേഹം അറിയിച്ചു. നേരത്തെ സി. ദിവാകരന്റെ ഡ്രൈവര്‍ക്ക് കോവിഡ് ഫലം സ്ഥിരീകരിച്ചിരുന്നു.

നേരത്തെ, പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍, കേരള കോണ്‍ഗ്രസ് നേതാവായ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ്, ബാലുശ്ശേരി എം എല്‍ എ പുരുഷന്‍ കടലുണ്ടി, അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മന്ത്രി ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. പത്ത് ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് സെപ്തംബര്‍ പകുതിയോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

ഇതിനു പിന്നാലെയാണ് മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷിമന്ത്രി വി.എസ സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു എന്‍.കെ പ്രേമടചന്ദ്രന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചത്.