കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1691 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സ്വര്‍ണം പിടികൂടിയത്.

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിനടുത്തുള്ള ടോയ്ലെറ്റില്‍ ഫ്‌ളഷ് ആക്ചുറ്റര്‍ സ്വിച്ചിനുള്ളില്‍ രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ചു വച്ച നിലയില്‍ 1210 ഗ്രാം സ്വര്‍ണ്ണ മിശ്രിതവും, ദുബായില്‍ നിന്നും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാന ത്താവളത്തില്‍ വന്ന കുറ്റ്യാടി പെരുവയല്‍ സ്വദേശി പുത്തലത്ത് മജീദില്‍ (31) നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 481 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. വിപണിയില്‍ 60 ലക്ഷത്തിലധികം രൂപ വിലവരും. സ്വര്‍ണമിശ്രിതം ടോയ്ലെറ്റിനുളളില്‍ ഒളിപ്പിച്ചു പുറത്തേക്കു കടത്താന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച്‌ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ. സുരേന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം സൂപ്രണ്ടുമാരായ സി. സുരേഷ് ബാബു, കെ.കെ. പ്രവീണ്‍ കുമാര്‍, സി. പ്രദീപ് കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ഇ. മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോ ണ്‍, സി. ജയദീപ്, ഹെഡ് ഹവില്‍ദാര്‍മാരായ എം. സന്തോഷ് കുമാര്‍, ഇ.വി. മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ്‌സ്വര്‍ണം കണ്ടെ ടുത്തത്.