മുംബൈ: ടിആര്‍പി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രണ്ട് ചാലുകളുടെ പേരുകള്‍ കൂടെ ഉള്‍പ്പെടുത്തിയതായി മുംബൈ പോലിസ്.

അതില്‍ ഒന്ന് ന്യൂസ് ചാനലും അടുത്തത് വിനോദ ചാനലുമാണെന്ന് പിടിഐ സ്ഥിരീകരിച്ചു.

ടിആര്‍പിയില്‍ തട്ടിപ്പ് നടത്താന്‍ രണ്ട് ചാനലുകള്‍ വീട്ടുടമകള്‍ക്ക് പണം കൊടുത്തതായി വ്യക്തമായതായി പോലിസ് പറഞ്ഞു. തങ്ങളുടെ ചാനല്‍ കണ്ട് തെറ്റായ ടിആര്‍പി റേറ്റിങ് ഉണ്ടാക്കുകയായിരുന്നു ഉദ്ദേശ്യം.

ടിആര്‍പി റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ പോലിസ് പുതുതായി ഏതാനും വകുപ്പുകള്‍ കൂടെ ചേര്‍ത്തു. ഐപിസി 174, 179, 201, 204 തുടങ്ങിയ വകുപ്പുകളാണ് പുതുതായി ചേര്‍ത്തവ. നേരത്തെ വിശ്വാസവഞ്ചന(ഐപിസി 409), വഞ്ചന 420, ഐപിസി 120ബി, 34 എന്നിവയാണ് ചുമത്തിയിരുന്നത്. പുതിയ വകുപ്പുകള്‍ ചേര്‍ത്ത വിവരം കാണിച്ച്‌ ക്രൈംബ്രാഞ്ച് കോടതിയില്‍ കത്ത് നല്‍കി.

ടിആര്‍പി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന റിപബ്ലിക് ടിവിയും മറ്റ് ചാനലുകളും അതുവഴി പരസ്യവരുമാനം വര്‍ധിപ്പിച്ചുവെന്നാണ് പോലിസ് ആരോപിക്കുന്നത്.

ബുധനാഴ്ച റിപബ്ലിക് ടിവി സിഎഫ്‌ഒ എസ് സുന്ദരത്തിന്റെയും എക്‌സിക്യൂട്ടിവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമിയുടെയും മൊഴി രേഖപ്പെടുത്തി.

റേറ്റിങ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ്, ഓഡിയന്‍സ് റിസര്‍ച്ച്‌ കൗണ്‍സില്‍ ഹന്‍സ റിസര്‍ച്ച്‌ ഗ്രൂപ്പ് വഴി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. ചില ചാനലുകള്‍ ടിആര്‍പി നമ്ബറില്‍ കൃത്രിമം കാണിക്കാന്‍ വീട്ടുടമകള്‍ക്ക് പണം നല്‍കുന്നുവെന്നായിരുന്നു ആരോപണം.