എറണാകുളം | കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെ കുറിച്ച്‌ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖകള്‍ ശ്രദ്ധയില്‍പ്പെട്ടതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കേസ് നവംബര്‍ 21 ന് പരിഗണിക്കും. പൊതു പ്രവര്‍ത്തകനായ നൗഷാദ് തെക്കേയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.