കൊറോണ രോഗമുക്തി നേടിയെങ്കിലും പലരും തുടർ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതായി പഠനം. രോഗമുക്തി നേടി ആശുപത്രി വിട്ടവരിൽ പലരും ശ്വാസംമുട്ടൽ, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള രോഗാവസ്ഥ നേരിടുന്നതായാണ് പഠനത്തിൽ വ്യക്തമാകുന്നത്. ഓക്‌സ്ഫഡ് സർവ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. രോഗമുക്തരിൽ ചിലർക്ക് രണ്ടോ മൂന്നോ മാസത്തേക്കെങ്കിലും ഇത്തരം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.

58 കൊറോണ രോഗികളിലെ ദീർഘകാല കൊറോണ പ്രഭാവമാണ് ഓക്‌സ്ഫഡ് സർവ്വകലാശാല പഠന വിധേയമാക്കിയത്. ചില രോഗികളിൽ ഒന്നിലധികം അവയവങ്ങളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതായും പഠനത്തിൽ പറയുന്നു.

പഠന വിധേയരാക്കിയ രോഗികളിൽ 64 ശതമാനം പേർക്കും തുടർന്നും ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. 55 ശതമാനം പേർക്ക് രോഗമുക്തി നേടിയിട്ടും ക്ഷീണം അനുഭവപ്പെട്ടു. 60 ശതമാനം പേർക്ക് ശ്വാസകോശത്തിനും 29 ശതമാനം പേർക്ക് കിഡ്‌നിയ്ക്കും 26 ശതമാനം പേർക്ക് ഹൃദയത്തിനും 10 ശതമാനം പേർക്ക് കരളിനും പ്രശ്‌നങ്ങളുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. കൊറോണ മുക്തരായവർക്ക് സമഗ്രമായ ചികിത്സാ പരിചരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് പഠനം അടിവരയിടുന്നതെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്.