കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചു വന്നിരുന്ന പ്ലാസ്മ തെറാപ്പി ചികിത്സാരീതി ഒഴിവാക്കുന്നു. പ്രതീക്ഷിച്ചതു പോലെ ഗുണം കിട്ടാത്തതിനാലാണ് പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആലോചിക്കുന്നത്. ഇക്കാര്യം ഐസിഎംആർ ചൊവ്വാഴ്ച വ്യക്തമാക്കി.

“30 രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോർട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അവലോകനം നടത്തിയിട്ടില്ല. എങ്കിലും ഈ മരുന്നുകൾ പ്രതീക്ഷിച്ചിരുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഇൻഫ്‌ളുവൻസ വാക്‌സിൻ കൊവിഡിനെതിരായി ഫലപ്രദമായി പ്രവർത്തിക്കുമെന്നതിന് തെളിവുണ്ട്.”- ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗ പറഞ്ഞു.

കൊവിഡ് മുക്തരായാലും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മാസത്തിനുള്ളിൽ ആൻ്റിബോഡികൾ ദുർബലമായാൽ രണ്ടാമതും രോഗബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.