വാഷിംഗ്ടണ്‍: സംവാദത്തിനിടെ പരസ്പരം ചീത്തവിളിക്കാന്‍ ഇനി അവസരം നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സംവാദത്തിലെ ബഹളം നിയന്ത്രിക്കാനാണ് ഇനി അറ്റകൈ പ്രയോഗം നടത്താന്‍ പോകുന്നത്. ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള സംവാദത്തിനിടെ കഴിഞ്ഞ തവണ ബഹളം നടന്നിരുന്നു. ഇരുവരും പരസ്പരം നടത്തിയ വാക്കുതര്‍ക്കം വ്യക്തിപരമായ പരാമര്‍ശങ്ങളിലേയ്ക്കും കടന്നതോടെയാണ് വിവാദമായത്.

അടുത്ത് നടക്കാനിരിക്കുന്ന സംവാദത്തില്‍ മൈക്ക് ഓഫ് ചെയ്ത് പ്രശ്‌നം ഇല്ലാതാക്കാനാണ് തീരുമാനം. ആരോണോ ഒച്ചവയ്ക്കുന്നത് അവരുടെ മൈക്ക് ഉടന്‍ ഓഫ് ചെയ്യാനാണ് മൊഡറേറ്റര്‍ക്ക് കമ്മീഷന്റെ നിര്‍ദ്ദേശം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതു സമൂഹത്തിന് മുന്നില്‍ നിശ്ചയിക്കപ്പെട്ട വിഷയത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും അവരവരുടെ വാദങ്ങള്‍ മുന്നോട്ട് വയ്ക്കണം. ഇതിനിടെ മൊഡറേറ്റര്‍ക്ക് വിശദീകരണങ്ങള്‍ക്കായി ഇടപെടാനുമാകും. സ്ഥാനാര്‍ത്ഥികളുടെ നിലപാടുകള്‍ പൊതുസമൂഹത്തിന് മുന്നിലെത്താനുള്ള നടപടിക്രമമെന്ന നിലയിലും സ്ഥാനാര്‍ത്ഥിയുടെ സാമര്‍ത്ഥ്യവും വോട്ടര്‍മാരെ സ്വാധീനിക്കുന്ന സുപ്രധാന പരിപാടിയാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവാദം.