ഹത്റാസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ നാലു പേരിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയതായി റിപ്പോർട്ട്. സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്കൂൾ റെക്കോർഡുകൾ പ്രകാരം പ്രതികളിൽ ഒരാൾ മൈനറാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം ഇയാളുടെ വീട് പരിശോധിച്ചിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പ്രതിയുടെ മറ്റ് വിവരങ്ങളും പരിശോധിച്ചു. ഇതിൽ നിന്ന് കുറ്റാരോപിതൻ്റെ ഒരു പരീക്ഷാ മാർക്ക് ലിസ്റ്റ് ലഭിച്ചു. ത്തർപ്രദേശിലെ ബോർഡ് ഓഫ് ഹൈസ്‌കൂൾ ആൻഡ് ഇന്റർമീഡിയറ്റ് എജുക്കേഷൻ നടത്തിയ 2018ലെ ഹൈസ്‌കൂൾ പരീക്ഷയുടെ മാർക്ക്‌ലിസ്റ്റാണ് ലഭിച്ചത്. ഇതിൽ കുറ്റാരോപിതൻ്റെ ജനന തീയതി 2/ 12/ 2002 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മകൻ മൈനറാണെന്നും ഈ മാർക്ക്ഷീറ്റും തൻ്റെ മക്കളിൽ മുതിർന്ന ഒരാളുടെ വസ്ത്രങ്ങളും സിബിഐ കൊണ്ടുപോയെന്നും കുറ്റാരോപിതൻ്റെ മാതാവ് പറഞ്ഞു എന്നും ഇന്ത്യാ ടുഡെ പറയുന്നു.

ഹത്റാസ് കേസിലെ നാല് കുറ്റാരോപിതരും നിലവിൽ അലിഗഢ് ജയിലിൽ തടവിലാണ്.