ഹൂസ്റ്റൺ ∙ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്ന് യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ മുൻ കാമുകനെ കണ്ടെത്താൻ പൊലീസ് പൊതുജനത്തിന്റെ സഹായമഭ്യർഥിച്ചു. ഓസ്റ്റിൻ ഹെയ്സ് എന്ന യുവാവാണ് കാമുകിയെ വെടിവച്ചു കൊന്നത്.

ഒക്ടോബർ 19 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം. 20 വയസ്സുള്ള ജൂലി ഡി ലഗാർസ, ഹെയ്സിനെ ഉപേക്ഷിച്ചു പുതിയ കാമുകനുമായി ട്രക്കിൽ യാത്ര ചെയ്യവേയാണ് പഴയ കാമുകൻ പിന്തുടർന്ന് വെടിയുതിർത്തത്.

തലയിൽ വെടിയേറ്റ ജൂലിയെ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന യുവാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്പ്രിംഗ് സൈപ്രസ്, നോർത്ത് വെസ്റ്റ് ഹൈവേയിൽ വച്ചായിരുന്നു വെടിവയ്പുണ്ടായത്.

ഹെയ്സി സഞ്ചരിച്ചിരുന്ന വൈറ്റ് ടൊയോറ്റ പിന്നീട് സ്ക്കിന്നർ റോഡിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ഹെയ്സിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതായി ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

പ്രതി ഹെയ്സിനെ കുറിച്ചു വിവരം ലഭിക്കുന്നവർ 713 274 9100 നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്സ് 713 222 8477 നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ഷെറിഫ് ഓഫിസ് അഭ്യർഥിച്ചിട്ടുണ്ട്.