കാസര്‍കോട് : നിയമസഭയില്‍ അവതരിപ്പിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ ഭാഗമായി മിനിമം സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ലാബുകള്‍ക്കും താഴ് വീഴുമെന്നാണ് പറയുന്നത്. ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ലെങ്കില്‍ ലാബുകളുടെ നടത്തിപ്പ് പ്രയാസകരമാകും.ഇതോടെ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

പ്രസ്തുത റിപ്പോര്‍ട്ടില്‍ ലാബുകളെ മൂന്ന് വിഭാഗമായി തരംതിരിച്ചാണ് കാണിച്ചിരിക്കുന്നത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. പരിശോധനയ്ക്കും കാത്തിരിപ്പിനും പ്രത്യേകം മുറികള്‍, മാലിന്യ സംസ്‌കരണത്തിന് സംവിധാനം എന്നിവ ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ലെന്നാണ് വ്യവസ്ഥ. കെട്ടിടത്തിന് 500,1500, 2000 ചതുരശ്ര അടി വീതമുള്ള വിസ്തീര്‍ണ്ണം വേണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശവും ചെറുകിട ലാബുകളെ പ്രതിസന്ധിയിലാക്കും.

കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ നിലവിലുള്ള കെട്ടിടങ്ങളിലൊന്നും റിപ്പോര്‍ട്ടില്‍ പറയുന്ന വിസ്തീര്‍ണ്ണമില്ല. ഹൈടെക്ക് പരിശോധന സംവിധാനമെന്ന നിര്‍ദ്ദേശവും അപ്രായോഗികമാണ്. വന്‍കിട കുത്തക മുതലാളിമാര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരുന്നതിനുള്ള വഴി തുറക്കാനാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് ആരോപണം. നിരക്കുകളുടെ കുറവും റിപ്പോര്‍ട്ടുകളുടെ ഗുണനിലവാരവും വാഗ്ദാനം ചെയ്തുകൊണ്ട് രംഗപ്രവേശം ചെയ്ത വന്‍കിടക്കാര്‍ക്ക് വിവിധ ജില്ലകളില്‍ ലാബുകള്‍ തുറക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു.