കൊല്ലം: വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇത് സംബന്ധിച്ച് പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത സാഹചര്യത്തിൽ നടിയെ ഏതു സമയത്തും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.

അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കും ഇനി തടസമുണ്ടാകില്ല. ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ എന്നിവർക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബർ 3 നാണ് റംസി ആത്മഹത്യ ചെയ്തത്. റംസിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയർന്ന ആലോചന വന്നപ്പോൾ റംസിയെ ഒഴിവാക്കി. ഇതിൽ മനംനൊന്തായിരുന്നു റംസി ആത്മഹത്യ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരം ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണമായിരുന്നു ഉയർന്നിരുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തിയതും ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം