ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്.

കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ശിവശങ്കറിനെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞിരുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശിവശങ്കര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി. വഞ്ചിയൂര്‍ ത്രിവേണി ആശുപത്രിയിലാണ് ശിവശങ്കര്‍ ചികിത്സ തേടിയത്.