മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ആവേശജയം. ഇരട്ട സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്. 77 റൺസെടുത്ത ലോകേഷ് രാഹുൽ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മിന്നൽ തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. ട്രെൻ്റ് ബോൾട്ടിനെ കടന്നാക്രമിച്ച ലോകേഷ് രാഹുൽ അഗർവാളിനൊപ്പം ചേർന്ന് പഞ്ചാബിൻ്റെ ചേസിന് പോസിറ്റീവ് തുടക്കമിട്ടു. 33 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. മായങ്ക് അഗർവാൾ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകരുന്നത്. അഗർവാളിനെ (11) ബുംറ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

മൂന്നാം നമ്പറിലെത്തിയ ക്രിസ് ഗെയിൽ സിക്സർ അടിച്ചാണ് തുടങ്ങിയത്. രാഹുലും കൂടി താളം കണ്ടെത്തിയതോടെ പഞ്ചാബിൻ്റെ സ്കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. ഒടുവിൽ ഗെയിലിനെ (24) ബോൾട്ടിൻ്റെ കൈകളിലെത്തിച്ച രാഹുൽ ചഹാർ ഈ കൂട്ടുകെട്ട് തകർത്തു. നാലാം നമ്പറിലെത്തിയ നിക്കോളാസ് പൂരാൻ കൂറ്റൻ ഷോട്ടുകളുമായി വിസ്ഫോടനം സൃഷ്ടിച്ചാണ് തുടങ്ങിയത്. ശരവേഗത്തിൽ സ്കോർ ചെയ്ത പൂരാനെ തളയ്ക്കാൻ ഒടുവിൽ ബുംറ വേണ്ടി വന്നു. 12 പന്തുകളിൽ 24 റൺസെടുത്ത പൂരാനെ കോൾട്ടർനൈൽ കൈപ്പിടിയിലൊതുക്കി. മാക്സ്‌വൽ (0) വേഗം മടങ്ങി. ഓസീസ് താരത്തെ രാഹുൽ ചഹാറിൻ്റെ പന്തിൽ രോഹിത് ശർമ്മ പിടികൂടി.