തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കുറവാണെന്ന് ചിത്രീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധനകള്‍ വെട്ടിക്കുറച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

പ്രതിദിനം 150 ടെസ്റ്റുകള്‍ വരെ നടത്തിയിരുന്ന സര്‍ക്കാര്‍ ലാബുകളില്‍ പരിശോധന പകുതിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു ദിവസം 70000 പരിശോധന നടന്നിരുന്നത് ഇപ്പോള്‍ 50000മായി.

കോവിഡ് ആന്റിജന്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ അനൗദ്യോഗിക നീക്കം നടക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച്‌ കഴിഞ്ഞ നാലു ദിവസങ്ങളില്‍ പതിനായിരം മുതല്‍ 15000 വരെ ആന്റിജന്‍ ടെസ്റ്റ് കുറച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി രോഗികളുടെ എണ്ണം കുറയുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ജനങ്ങളുടെ ജീവന്‍വച്ച്‌ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രി. ദുരന്തമുഖത്ത് സര്‍ക്കാര്‍ പകച്ചു നില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പൂര്‍ണ്ണമായും താളം തെറ്റിയതിനെ തുടര്‍ന്നാണ് കേന്ദ്രസംഘം കേരളത്തിലെത്തിയത്. സര്‍ക്കാരിന് ഇപ്പോള്‍ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നതിലല്ല താല്‍പ്പര്യമെന്നും കെസിപിസി അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.