പന്തളം: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്കു കാലത്തു ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനു നിബന്ധനകള്‍ തീരുമാനിച്ചതു പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്ത ശേഷമാണെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു പന്തളം കൊട്ടാരം. ഉത്സവകാലത്ത് ഏര്‍പ്പെടുത്താന്‍ പോകുന്ന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പന്തളം കൊട്ടാരവുമായിട്ട് ചര്‍ച്ച ചെയ്തിട്ടില്ല.

ആചാരങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ശബരിമല തീര്‍ത്ഥാടനം നടത്തുവാന്‍ അനുവദിക്കാവു എന്ന് തന്നെയാണ് പന്തളം കൊട്ടാരത്തിന്റെ അഭിപ്രായം. കോവിഡിന്റെ പേരില്‍ ആചാരങ്ങളെ തൃണവല്‍ഗണിക്കുന്നതിനോട് കൊട്ടാരം യോജിക്കുന്നില്ല.2020-21 ലെ ഉത്സവ നടത്തിപ്പിനെ പറ്റി ആലോചിക്കാന്‍ മുഖ്യമന്ത്രി സെപ്തംബര്‍ 28ന് നടത്തിയ വിര്‍ച്വല്‍ യോഗത്തില്‍ ശബരിമലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരിമിതമായി ഭക്തരെ അനുവദിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി അറിയിച്ചിരുന്നു.
യോഗത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആ യോഗത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാതെ ചര്‍ച്ച ചെയ്തു റിപ്പോര്‍ട്ടു നല്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുക മാത്രമാണു ചെയ്തത്.

തീര്‍ത്ഥാടനത്തേപ്പറ്റിയോ ക്ഷേത്രാചാരങ്ങളേപ്പറ്റിയോ ഒരു ധാരണയമില്ലാത്ത ഉദ്യോഗസ്ഥ സമിതിയാണ് ആചാരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്നതും അയ്യപ്പഭക്തര്‍ക്കു സ്വീകാര്യമല്ലാത്തതുമായ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചത്. തീര്‍ത്ഥാടനവുമായോ ക്ഷേത്രആചാരങ്ങളെ പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഉദ്യോഗസ്ഥ സമിതിയാണ് ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും അയ്യപ്പഭക്തര്‍ക്ക് സ്വീകാര്യമല്ലാത്തതുമായ നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദേശിച്ചതും.

ആചാരങ്ങളെ ലംഘിക്കുന്ന ആ നിര്‍ദ്ദേശങ്ങള്‍ ദേവസ്വം ബോര്‍ഡായിരുന്നു എതിര്‍ക്കേണ്ടത്. ആചാരങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യതയുള്ള ബോര്‍ഡ് അതിനു വിരുദ്ധമായ നടപടി സ്വീകരിക്കുന്നത് തികച്ചും ദു:ഖകരമാണ്.

അടുത്ത ഉത്സവകാലത്ത് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച്‌ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും അയ്യപ്പഭക്തസംഘടനകളുമായി മനസ്സ് തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വര്‍മ്മയും സെക്രട്ടറി പിഎന്‍ നാരായണവര്‍മ്മയും അവശ്യപ്പെട്ടു.