യാത്രക്കാര്‍ കോവിഡ്-19 പോസിറ്റീവായതോടെ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. എയര്‍ഇന്ത്യ, വിസ്താര എന്നീ വിമാന സര്‍വീസുകള്‍ക്കാണ് ഒക്ടോബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് എയര്‍ ഇന്ത്യ വിമാനങ്ങളെ ഹോങ്കോംഗ് സര്‍ക്കാര്‍ വിലക്കുന്നത്. അതെ സമയം എയര്‍ ഇന്ത്യയും വിസ്താരയും ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രസ്താവന ഇറക്കിയിട്ടില്ല.

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഹോങ്കോംഗ് വിമാനത്തിലും വിസ്താരയുടെ ചെന്നൈ-ഹോങ്കോംഗ് വിമാനത്തിലും വ്യാഴാഴ്ച സഞ്ചരിച്ച ചില യാത്രക്കാര്‍ക്കാണ് സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെയും ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 31 വരെയുമായിരുന്നു മുന്‍ നിരോധനം.
അധികൃതരുടെ നിര്‍ദേശം അനുസരിച്ച്‌, ഹോങ്കോങ്ങിലെ എല്ലാ യാത്രക്കാര്‍ക്കും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു COVID-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ എയര്‍ ഇന്ത്യയും വിസ്താരയും ഈ നിര്‍ദേശം പാലിച്ചിട്ടില്ലെന്നും ഹോങ്കോങ് വ്യക്തമാക്കി.

ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 30 വരെ ഹോങ്കോംഗ് സര്‍ക്കാര്‍ ഈ രണ്ട് വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം സമാനമായ ഒരു സംഭവത്തില്‍ ദുബായ് അധികൃതര്‍ വിമാന സര്‍വീസ് വിലക്കിയിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്.

യുഎഇ സര്‍ക്കാര്‍ നിയമപ്രകാരം, ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്ബ് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധന നടത്തി കോവിഡ്-നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നാണ് നിര്‍ദേശം.