തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫിസിലുണ്ടായ തീപിടിത്തത്തിലെ ഫോറന്‍സിക് കണ്ടെത്തല്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

തീ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ഫോറിന്‍സിക് ഫിസിക്‌സ് ലാബിന്റെ റിപ്പോര്‍ട്ട് ഒക്ടോബര്‍ ആറിനാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചത്.തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്ന സര്‍ക്കാര്‍ വാദമാണ് അതോടെ പൊളിഞ്ഞത്. ചുമരിലെ ഫാനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി അത് ഉരുകി താഴെ വീണ് തീപിടിച്ചു എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ആദ്യം അന്വേഷിച്ച പൊതുമരാമത്ത് കെട്ടിട വിഭാഗവും, ദുരന്ത നിവാരണ കമ്മീഷണര്‍ എ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും സര്‍ക്കാര്‍ വാദത്തിനനുസരിച്ച്‌ റിപ്പോര്‍ട്ടാണ് തട്ടിക്കൂട്ടി നല്‍കിയത്.

എന്നാല്‍ ഫോറിന്‍സിക് ഫിസിക്‌സ് വിഭാഗം ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കണ്ടെത്തിയത്. കോടതിയില്‍ സമര്‍പ്പിച്ച്‌ ഈ റിപ്പോര്‍ട്ടിന് എവിഡന്‍സ് വാല്യുവും നിയമ പരിരക്ഷയും ഉണ്ട്. ഇന്ത്യന്‍ തെളിവ് നിയമം 45 പ്രകാരം ഫോറിന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി പിരഗണിക്കും.

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെങ്കില്‍ ആര് തീവച്ചു എന്ന സ്വാഭാവിക ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഒരാള്‍ കോവിഡ് പോസിറ്റീവ് ആയതു കാരണം അടച്ചിട്ടിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഫയലുകള്‍ ഇരുന്ന ഭാഗം മാത്രം എങ്ങനെ കത്തി എന്നത് സംശയമുയര്‍ത്തിയിരുന്നു.