സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണം ഉന്നയിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിനും മന്ത്രി വി മുരളീധരനും എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി മുരളീധരന്‍ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് പ്രചരിപ്പിച്ചുവെന്നും ധനമന്ത്രി തന്നെയത് പാര്‍ലമെന്റില്‍ തള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രോട്ടോകോള്‍- സത്യപ്രതിജ്ഞ ലംഘനങ്ങള്‍ മുരളീധരന്‍ നടത്തിയെന്നും കോടിയേരി.

ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു. ഫൈസല്‍ ഫരീദിനെ എന്തുകൊണ്ട് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ലെന്നും കോടിയേരി ചോദിച്ചു. വി മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാന്‍ എന്താണ് അര്‍ഹതയെന്നും കോടിയേരി. അറ്റാഷേയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാത്തതെന്നും സ്വന്തം പരാജയം മറച്ചുപിടിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നുവെന്നും കോടിയേരി ആക്ഷേപിച്ചു.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ബിജെപി ദേശീയതലത്തില്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന ബിജെപി ആരോപിച്ചു. പ്രതികളുടെ ബന്ധം എം ശിവശങ്കറില്‍ ഒതുങ്ങില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അതേസമയം ഫൈസലിനെ ഫരീദിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വി മുരളീധരന്‍ ഒഴിഞ്ഞുമാറി. ദാവൂദ് ഇബ്രാഹിമായുള്ള ഇടപാടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു എന്ന സൂചന കൂടിയാണ് വി മുരളീധരന്‍ പങ്കുവെച്ചത് .കേസിന്റെ ഓരോ ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള നിലപാടുകള്‍ പരസ്പര വൈരുദ്ധ്യം ഉള്ളതാണെന്നും ആരോപിച്ചു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സിബിഐക്കെതിരെ കോടതിയെ സമീപിച്ച നടപടിക്കെതിരെയും ബിജെപി രംഗത്തെത്തി.