കൊച്ചി: നടി ആക്രമിട്ട കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയിൽ ഹര്‍ജി നൽകിയത്. അസാധാരണപരമായ നടപടിയാണ് കേസില്‍ ഉണ്ടായിരിക്കുന്നത്. കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാകുകയും ചെയ്തു. ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
182-ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നുതന്നെ ഹര്‍ജി കോടതി പരിഗണിക്കുമെന്നാണ് സൂചന. ഇന്ന് ഹർജിയില്‍ കോടതി എന്ത് തീരുമാനം എടുക്കും എന്നതും സുപ്രധാനമാണ്.കേസില്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും കൊറോണ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയിരുന്നു.