ഓസ്റ്റിൻ ∙ നവംബർ 3ന് അമേരിക്കയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് ടെക്സസ് സംസ്ഥാനത്ത് ഒക്ടോബർ 13 ചൊവ്വാഴ്ച മുതൽ ആരംഭിച്ചു.

സംസ്ഥാനത്തുടനീളം പോളിങ് ബൂത്തുകൾക്ക് മുന്നിൽ രാവിലെ ആറുമണിയോടെ തന്നെ വോട്ടർമാരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിനെ നിഷ്പ്രഭമാക്കുന്ന ആവേശത്തോടെയാണ് വോട്ടർമാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ വോട്ടു ചെയ്യാനെത്തിയത്. പത്തും പതിനഞ്ചും മിനിട്ടാണ് ഓരോ വോട്ടർമാർക്ക് വോട്ടു രേഖപ്പെടുത്തുവാൻ വേണ്ടി വന്ന സമയം.

ടെക്സസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ആധിപത്യം നിലനിർത്തുന്നതിനുള്ള തന്ത്രങ്ങൾ ഗവർണർ ഗ്രോഗ് ആബെട്ടിന്റെ നേതൃത്വത്തിൽ നടക്കുമ്പോൾ, ഡമോക്രാറ്റിക് പാർട്ടി ഒറ്റകെട്ടായാണ് സംസ്ഥാനത്തു അട്ടിമറിക്കുള്ള ശ്രമങ്ങൾ‍ നടത്തുന്നത്.

ടെക്സസിൽ നിന്നും രണ്ടു യുഎസ് സെനറ്റ് അംഗങ്ങളാണുള്ളത്. നവംബർ 3ന് ഒരു സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിലുള്ള യുഎസ് സെനറ്റർ ജോൺ കോന്നൻ (റിപ്പബ്ലിക്ക്) ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി എം. ജെ. ഹെഗറുമായാണ് മത്സരം. 2018 ൽ നടന്ന യുഎസ് സെനറ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ടെഡ്ക്രൂസ്, ഡമോക്രാറ്റിക് സ്ഥാനാർഥി ബെറ്റൊ ഒ. റൂർക്കയെ പരാജയപ്പെടുത്തിയിരുന്നു. ടെക്സസിൽ 2016 നേക്കാൾ 1.8 മില്യൺ വോട്ടർമാരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.