തിരുവനന്തപുരം:  കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന പ്രവചനത്തെ തുടർന്ന് ഏതു സാഹചര്യവും നേരിടാൻ തയ്യാറെടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സേനകൾക്ക് നിർദ്ദേശം  .  സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ   റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് തയ്യാറെടുപ്പുകൾ.   പോലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ്ണ സജ്ജരായി. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐ.ടി.ബി.പി എന്നീ കേന്ദ്രസേനകളും ഏതു സാഹചര്യവും നേരിടാൻ  തയ്യാറായിട്ടുണ്ട്. വായുസേനയുടെ വിമാനങ്ങളും തയ്യാര്‍ ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ബി.എസ്.എഫ്, സി.ആര്‍.പി.എഫ് എന്നിവര്‍ അവശ്യാനുസരണം വിന്യസിക്കപ്പെടും.

റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കുവാനും, മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രെട്ടറി പ്രത്യേക നിര്‍ദേശം നല്കി.