തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇതിനു അനുമതി തേടിയുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്.

കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍, കെ ടി റമീസ്,ഹംജദ് അലി,ജലാല് മുഹമ്മദ് ഷാഫി,മുഹമ്മദ് അന്‍വര്‍,ഇ സെയ്തലവി എന്നിവരെ ചോദ്യം ചെയ്യാനുള്ള അപേക്ഷയാണ് ആദായ നികുതി വകുപ്പ് കോടതിയില്‍ നല്‍കിയത്.

അതേസമയം നയതന്ത്ര ബാഗേജ് വഴി 88.5 കിലോ ഗ്രാം സ്വര്‍ണം കടത്തിയതായി കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി വെളിപ്പെടുത്തി. 20 തവണയായാണ് ഇത്രയും സ്വര്‍ണ്ണം കടത്തിയതെന്നും ഷാഫി പറഞ്ഞു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.