കൊവിഡിനെതിരായ മരുന്ന് ആദ്യമായി ഫാർമസികളിൽ എത്തിക്കാനൊരുങ്ങി റഷ്യ. ആർ-ഫാമിന്റെ കൊറോണവിർ എന്ന മരുന്നാണ് ചെറിയ രോഗലക്ഷണങ്ങളുള്ള രോഗികൾക്കായി നൽകാൻ റഷ്യ തീരുമാനിച്ചത്. അടുത്തയാഴ്ചയോടെ മരുന്ന് ഫാർമസികളിൽ ലഭ്യമാകും.

മേയിൽ അവിഫിർ എന്ന കൊവിഡ് മരുന്നിന് റഷ്യ പച്ചക്കൊടി കാണിച്ചിരുന്നു. ജപ്പാനിൽ വികസിപ്പിച്ച ഫാവിപിറവിർ എന്ന മരുന്നിനെ അടിസ്ഥാനമാക്കിയാണ് രണ്ട് മരുന്നുകളും വികസിപ്പിച്ചിരിക്കുന്നത്. വൈറസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ഫാവിപിറവിർ. 168 രോഗികളിലാണ് കൊറോണവിർ പരീക്ഷിച്ചത്. ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിന് ശേഷമാണ് മരുന്നിന് അനുമതി ലഭിക്കുന്നത്.

കൊവിഡിനെതിരായ ചികിത്സാ രംഗത്ത് മത്സരം ശക്തമാക്കുകയാണ് റഷ്യ. റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ സ്പൂട്‌നിക്ക്-V ക്കായി നിരവധി അന്താരാഷ്ട്ര കരാറുകളും റഷ്യ ഒപ്പുവച്ചിട്ടുണ്ട്.