പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹമാണ് മാറിയത്. പാലക്കാട് സ്വദേശി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത് വള്ളിയുടെ മൃതദേഹമായിരുന്നു. സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

രണ്ട് ദിവസം മുന്‍പാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണ് വള്ളി മരിച്ചത്. ഇവരുടെ മൃതദേഹമാണ് കൊറോണ പേസിറ്റീവായി മരിച്ച ജാനകി അമ്മയുടെ കുടുംബത്തിന് മാറി നല്‍കിയത്. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം അവര്‍ സംസ്‌കരിച്ചു.

ഇന്ന് രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി പോലീസ് എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ഗുരുതരമായ പിഴവാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടായതെന്നാണ് ഉയരുന്ന ആരോപണം.