മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതികളെ അറിയുന്ന വ്യക്തിയെന്ന നിലയിലെന്ന് എൻഐഎ. സ്വപ്‌നയുമായും മറ്റ് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് ആരാഞ്ഞു. നിലവിൽ പ്രതി ചേർക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ മൊഴിയും പ്രതികളുടെ മൊഴികളും പരിശോധിക്കുമെന്നാണ് വിവരം.

അതേസമയം, നയതന്ത്ര ചാനൽ വഴി പാഴ്‌സൽ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ കൊണ്ടുവന്നതിലാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. എൻഐഎയ്ക്ക് നൽകിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടക്കുക.

നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസെടുത്തത്. യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.