ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് കോട്ടയത്ത് തുടക്കമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. 50 പേർക്ക് മാത്രമാണ് ചടങ്ങിൽ നേരിട്ട് പ്രവേശനം നൽകിയത്.

രാവിലെ പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കുർബാനയ്ക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നേരിട്ടെത്തി ഉമ്മൻ ചാണ്ടി ജനങ്ങളുമായി സംസാരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ ഒരുക്കിയ പൊതുപരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ഓൺലൈനിൽ എത്താൻ സാധിക്കാതെ വന്നതോടെ സോണിയ ഗാന്ധിയുടെ പ്രസംഗം കെ സി ജോസഫ് ആണ് വേദിയിൽ വായിച്ചത്.

 

മൻമോഹൻ സിംഗ്, എ കെ ആന്റണി, കെ സി വേണുഗോപാൽ, മോഹൻലാൽ, മമ്മൂട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ ഓൺലൈൻ മുഖേന പരിപാടിയിൽ പങ്കാളികളായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല, കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്ക് പുറമെ മത സാമുദായിക സാംസ്‌കാരിക നേതാക്കളും നേരിട്ടെത്തി. തൻറെ നിയമസഭയിലെ അരനൂറ്റാണ്ടിന്റെ ക്രെഡിറ്റ് ജനങ്ങൾക്കാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ പരിപാടിയിൽ നേരിട്ട് എത്താൻ സാധിക്കാതിരുന്ന പ്രവർത്തകരുമായി ഉമ്മൻചാണ്ടി ഓൺലൈനിൽ ആശയവിനിമയം നടത്തി. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അനൗദ്യോഗിക തുടക്കം എന്ന നിലയിലാണ് കോൺഗ്രസ് പ്രവർത്തകർ പരിപാടിയെ കാണുന്നത്.