മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് ശേഷവും തുടരും. ജലീലിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. രാവിലെ ആറ് മണിയോടെ എൻഐഎ ഓഫീസിൽ ഹാജരായ ജലീലിനെ എട്ട് മണിയോടെയാണ് ചോദ്യം ചെയ്ത് തുടങ്ങിയത്. ജലീലിന്റെ ചോദ്യം ചെയ്യൽ അഞ്ചാം മണിക്കൂളിലേക്ക് നീളുകയാണ്.

മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം അരങ്ങേറി. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ വി ടി ബൽറാം എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോട്ടയത്ത് ബാരിക്കേഡ് ചാടിക്കടന്ന ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധിച്ചെത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തും മഹിളാ മോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.