ന്യൂ യോര്‍ക്ക് : പൂക്കളങ്ങളും ഒരായിരം ഓര്‍മ്മകളുമായി ഒരു ഓണക്കാലം കൂടി വീണ്ടും വരവായി. മഹാബലി തമ്ബുരാനെ കാത്തിരുന്ന തന്‍റെ പ്രജകളെ കാണാന്‍ ഈ കോവിഡ് മഹാമാരിയുടെ നടുവിലും മഹാബലി തമ്ബുരാന്‍ വരിക തന്നെ ചെയ്യും എന്ന് വിശ്വസിക്കുവാനാണ് ഓരോ മലയാളിക്കും ഇഷ്ടം, അതിന്‍റെ ഉത്തമ ഉദാഹരണമാണ് ജോസഫ് ഔസോ എന്ന ഔസോച്ചായന്‍.

ഈ എഴുപത്തഞ്ചാം വയസിലും എവിടെ ചെണ്ടപ്പുറത്തു കോലു വീണാലും ഔസോച്ചയന്‍ അവിടെയുണ്ട്, ഒരു പതിനെട്ടുകാരന്‍റെ ആവേശത്തോടും ചുറുചുറുക്കോടും കൂടെ, പ്രത്യേകിച്ചും ഓണക്കാലത്ത്.

അമേരിക്കയിലെ പല അസോസിയേഷനുകളുടെയും ഓണാഘോഷങ്ങളുടെ ഭാഗമായുള്ള മഹാബലിയുടെ വേഷം അരങ്ങിലെത്തിക്കുവാന്‍ ഔസോച്ചായന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.ചെറുപ്പകാലത്ത് ഓണം എല്ലാ മലയാളികളെയും പോലെ തനിക്കും ആവേശമായിരുന്നുവെന്ന് ഔസോച്ചയാന്‍ ഓര്‍ത്തെടുക്കുന്നു, ഇന്നും അതിനൊരു കുറവുമില്ല,

ഫോമായുടെ പ്രവര്‍ത്തനങ്ങളുമായി എക്കാലവും സേവനസന്നദ്ധനായി രംഗത്തുള്ള അദ്ദേഹം ഇത്തവണയും നേരത്തെതന്നെ മഹാബലിവേഷമിട്ടു കളം നിറയുകയാണ്, സ്വന്തമായി നിറപ്പകിട്ടാര്‍ന്ന വേഷവും തയാറാക്കി പൊന്നോണദിവസങ്ങളുടെ വരവും കാത്തിരിക്കുന്ന അദ്ദേഹം സമ്ബത്തും സമൃദ്ധിയുമായി വരുന്ന ആ നല്ല ഓണക്കാലത്തോടുള്ള മലയാളിയുടെ അടങ്ങാത്ത അഭിനിവേശമാണ് വെളിവാക്കുന്നത്. ലോകമെമ്ബാടുമുള്ള മലയാളികള്‍ ഹര്‍ഷാരവങ്ങളോടെ മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ ഓണക്കാലം എല്ലാവര്‍ക്കും ഐശ്വര്യവും ശാന്തിയും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് അദ്ദേഹം ആശംസിക്കുന്നു.

ഈ മഹാമാരിയുടെ കാലത്ത് ഓരോരുത്തര്‍ക്കും ഭയമല്ല കരുതലാണ് ആവശ്യം, പൂവിളികളുമായി പൊന്നോണമെത്തുമ്ബോള്‍ ഏവ‍‍‍ര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു, ഈ മഹാബലി തമ്ബുരാന് ഇക്കുറി ഒന്ന് കൂടി ഓര്‍മപ്പെടുത്തുവാനുണ്ട് – “സോപ്പിട്ടോണം, മാസ്ക്കിട്ടണം, ഗ്യാപ്പിട്ടോണം’.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള